കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. പ്രകൃതിവാതകം (എല്‍എന്‍ജി) ഇറക്കുമതി കുറയുന്നതോടെ രാസവളം നിര്‍മാണം നിലയ്ക്കും. ഇറക്കുമതി എല്‍എന്‍ജിയുടെ മുപ്പത് ശതമാനം ഉപയോഗം രാസവളം മേഖലയിലാണ്.
വളം നിര്‍മാണത്തിനുവേണ്ട എല്‍എന്‍ജി 80 ശതമാനവും ഇറക്കുമതിയാണ്. ഇന്ത്യയിലേക്കു വേണ്ട എല്‍എന്‍ജി 65 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷം നീണ്ടുപോയാല്‍ രാസവളം നിര്‍മാണം കുറയും.
അമോണിയം, സള്‍ഫ്യൂരിക് ആസിഡ് വരവിലുള്ള തടസം കൃഷി അധിഷ്ഠിത വ്യവസത്തെ ബാധിക്കും. കാര്‍ഷിക കീടനാശിനികളുടെ വരവിലും കുറവുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സള്‍ഫര്‍ വാങ്ങിയിരുന്നത്.
പ്രതിവര്‍ഷം ഇന്ത്യ 420 മില്യന്‍ ഡോളറിന്റെ സള്‍ഫര്‍ പശ്ചിമേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും യുഎഇയില്‍ നിന്നാണ്. കരിമ്പുകൃഷിയും വ്യവസായവും നിലവില്‍ പ്രതിസന്ധിയിലാണ്.
പഞ്ചസാര മില്ലുകള്‍ കരിമ്പിന് ജ്യൂസില്‍ നിന്ന് പഞ്ചസാര ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങളിലൊന്നാണ് സള്‍ഫ്യൂരിക് ആഡിസ്. പ്രതിവര്‍ഷം 1.05 ലക്ഷം ടണ്‍ സള്‍ഫ്യൂരിക് ആസിഡ് ഇന്ത്യയില്‍ വേണ്ടിവരും.
എണ്ണവില വര്‍ധിച്ചാല്‍ പെട്രോള്‍, ഡീസല്‍വില ഉയര്‍ന്ന് ചരക്കുനീക്കത്തിന് ചെലവേറും. ഇതുവഴി എല്ലാ അവശ്യസാധനങ്ങളുടെയും വില ഉയരും. ഉള്ളി, സവോള, ഉരുളക്കിഴങ്ങ്, ബസുമതി അരി കയറ്റുമതി നിലച്ചതോടെ ഇവയുടെ വില ആഭ്യന്തര വിപണിയില്‍ ഇടിഞ്ഞു.